കൊച്ചി: അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്നു ഹൈക്കോടതി. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വം.
അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നതു തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പേര് തിരുത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ബാലറ്റ് പേപ്പറിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച 11ന് റിട്ടേണിംഗ് ഓഫീസറോടു ഹിയറിംഗ് നടത്താനും അതിന്മേല് അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ ഫലപ്രദമായി തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വാക്കാല്‍ പറഞ്ഞു.
അഞ്ജലിയുടെ അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി നിർദേശിച്ചു.